ഒമ്പതാംക്ലാസുകാരി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ഒമ്പതാംക്ലാസുകാരി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ഇരുപത്തെട്ടുകാരനായ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഷഹപുർ താലൂക്കിലെ സ്കൂളിലാണ് സംഭവം. സ്കൂളിലെത്തിയ പതിനേഴുകാരി ശുചിമുറിയിൽവെച്ച് കുഞ്ഞിന് ജന്മംനൽകിയ വിവരം സഹപാഠികളാണ് സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി. കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഒമ്പതുമാസം മുമ്പ് അജ്ഞാതനായ യുവാവ് തന്നെ ലൈംഗികപീഡനത്തിനിരയാക്കി എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമായാൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിയുമെന്നും പൊലീസ് വ്യക്തമാക്കി. ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പാൾ, വിദ്യാർത്ഥിനിയുടെ സഹോദരൻ, നഴ്സ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാലാണ് ഇവർക്കെതിരെ കേസെടുത്തത്.











